കേച്ചേരി : ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപം കേച്ചേരിപ്പുഴയിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൾ ഹസ്‌ന(26), മകൻ റോണക് ജഹാൻ(4) എന്നിവരാണ് മരിച്ചത്.
രാവിലെ പതിനൊന്നരയോടെയാണ് സമീപവാസികൾ പുഴയുടെ തീരത്ത് കുട്ടിയുടെ മൃതദേഹം കണ്ടത്. പിന്നീട് കുറച്ച് മാറി ഹസ്‌നയുടെ മൃതദേഹം കണ്ടതോടെ പോലീസിൽ വിവരമറിയിച്ചു. കുന്നംകുളം പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് ഇൻക്വസ്റ്റിനായി മാറ്റി. മരിച്ച ഹസ്‌ന നാലുവർഷമായി ഭർത്താവുമായി അകന്ന് ചിറനെല്ലൂരിലെ വീട്ടിൽ കഴിയുകയാണ്.
ചൊവ്വാഴ്ച രാവിലെ ഹസ്‌ന കുഞ്ഞുമായി സ്കൂട്ടറിൽ കൂമ്പുഴ ക്ഷേത്രത്തിനടുത്തുള്ള ഇവരുടെ പറമ്പിലെത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ തന്റെ ശരീരത്തോട് ചേർത്തുകെട്ടി പുഴയിലേക്ക് ചാടുകയാണുണ്ടായതെന്ന് കരുതുന്നു.
ദിവസവും രാവിലെ കുഞ്ഞിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകാറുള്ളതിനാൽ വീട്ടുകാർ ആദ്യം ശ്രദ്ധിച്ചില്ല. പത്തരയായിട്ടും വരാതെയായതോടെ അങ്കണവാടി ടീച്ചറെ ഫോണിൽ വിളിച്ചപ്പോഴാണ് അവിടെ എത്തിയില്ലെന്നറിയുന്നത്.
റിജേഷാണ് ഹസ്‌നയുടെ ഭർത്താവ്. കബറടക്കം ബുധനാഴ്ച പോസ്റ്റ്മാർട്ടത്തിനു ശേഷം പട്ടിക്കര പറപ്പൂർത്തടത്തിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..