മുരിയാട്ട് വിത്തിനായി കർഷകരുടെ കാത്തിരിപ്പ്


1 min read
Read later
Print
Share

•  കൃഷിയിറക്കാൻ വെള്ളംവറ്റിച്ച് ഒരുക്കം തുടങ്ങിയ മുരിയാട് പാടശേഖരം

മുരിയാട് : നേരത്തെ കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും വിത്ത് കിട്ടാൻ വൈകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മുരിയാട് കൃഷിഭവന് കീഴിലുള്ള കർഷകരാണ് വിതരണത്തിനുള്ള വിത്ത് എത്താത്തതുമൂലം ആശങ്കയിലായത്. ഇതുമൂലം ആനന്ദപുരം, പുല്ലൂർ, തൊമ്മാന തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം കൃഷി പ്രതിസന്ധിയിലായിലാണ്.

കൃഷിഭവനിൽനിന്ന് ഉമ വിത്താണ് കർഷകർക്ക് നൽകാനിരുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതൽ വിത്ത് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരാഴ്ചയായിട്ടും വിത്ത് എത്തിയിട്ടില്ല. സീഡ് അതോറിറ്റിയിൽനിന്ന് വിത്ത് കിട്ടാനുള്ള കാലതാമസമാണ് വിതരണം വൈകാൻ കാരണമെന്നാണ് കൃഷിഭവൻ പറയുന്നത്. സീഡ് അതോറിറ്റിയിൽ ഉണ്ടായിരുന്ന വിത്ത് മോശമായതിനാൽ അത് തിരിച്ചയ്ക്കുകയായിരുന്നു. പുതിയ വിത്ത് എത്തിയാൽ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് 15 ദിവസമെങ്കിലും എടുക്കുമെന്നും വിത്ത് എത്തിയാൽ ഉടൻ വിതരണം ചെയ്യുമെന്നും കൃഷിഭവൻ അറിയിച്ചു.

കോൾപ്പാടശേഖരങ്ങളിലെ കനാലുകളെല്ലാം ആഴംകൂട്ടുകയും മുൻവർഷങ്ങളിൽ മഴ ഭീഷണിയാകുകയും ചെയ്തതിനെത്തുടർന്നാണ് കർഷകർ ഇത്തവണ നേരത്തെ കൃഷിയിറക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാടശേഖരങ്ങളിലെ വെള്ളം അടിച്ചുകളഞ്ഞ്, വറ്റിച്ച് ഇട്ടിരിക്കുകയാണ്. മുരിയാട് കോൾമേഖലയിൽപ്പെട്ട മറ്റ് കൃഷിഭവനുകൾക്ക് കീഴിലെ പാടശേഖരങ്ങളിൽ വിത്ത് വിതച്ചുകഴിഞ്ഞു. വിത്ത് കിട്ടാൻ വൈകുമെന്നറിഞ്ഞതോടെ പലരും മറ്റ് സ്വകാര്യ ഏജൻസികളിൽനിന്ന് കൂടുതൽ വിലയ്ക്ക് വിത്ത് വാങ്ങാനുള്ള ഒരുക്കത്തിലാണ്.

എന്നാൽ അവയുടെ ഗുണനിലവാരത്തെക്കുറിച്ച് കർഷകർക്ക് ആശങ്കയുണ്ട്. കഴിഞ്ഞ വർഷം വിത്തുകിട്ടാൻ വൈകിയപ്പോൾ ഇത്തരത്തിൽ പുറത്തുനിന്ന് വാങ്ങിയ വിത്തിൽ ഒരുപാട് കേടുണ്ടായിരുന്നതിനാൽ പ്രതീക്ഷിച്ചത്ര ഫലം കിട്ടിയില്ലെന്ന് കർഷകർ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..