കേച്ചേരി : മണലി സ്വദേശിയായ ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ. സെയ്ഫുദീനെ നാലംഗസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ 12.30-നായിരുന്നു സംഭവം. കേച്ചേരി സെന്ററിൽ നടന്നുവരുന്ന ചൂണ്ടൽ പഞ്ചായത്തിന്റെ ഗ്രാമോത്സവം പരിപാടിയുമായി ബന്ധപ്പെട്ട് രാത്രി പത്തുമണിക്ക് സംഘർഷമുണ്ടായിരുന്നു. ഇരുവിഭാഗം യുവാക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ഇടപെട്ട സി.പി.എം. കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എം.ബി. പ്രവീണിന് മർദനമേറ്റു. തുടർന്ന് സി.പി.എം. പ്രവർത്തകരും യുവാക്കളും തമ്മിൽ സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് മണലിയിൽ ആക്രമണം നടന്നത്.
പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സെയ്ഫുദീനെ നാലംഗസംഘം മണലിയിൽവെച്ച് കത്തിയും ഇരുമ്പുവടിയുമായി ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ സെയ്ഫുദീനെ കേച്ചേരി ആക്ട്‌സ് പ്രവർത്തകരെത്തി അമല ആശുപത്രിയിലെത്തിച്ചു. അപകടനില തരണംചെയ്തതിനെത്തുടർന്ന് വാർഡിലേക്ക് മാറ്റി. സംഭവത്തിൽ നാലാളുടെ പേരിൽ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ഗ്രാമോത്സവം പരിപാടിക്കിടെ സി.പി.എം. കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എം.ബി. പ്രവീണിനെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി, പട്ടിക്കര അമ്പലത്ത് വീട്ടിൽ അബ്ദുൽഹാദി (20), പട്ടിക്കര മുത്തമ്മാവ് സ്വദേശി നാലകത്ത് വീട്ടിൽ മുഹമ്മദ് കൈഫ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ആക്രമണങ്ങളും നടത്തിയത് എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് സി.പി.എം. കുന്നംകുളം ഏരിയാ കമ്മിറ്റി ആരോപിച്ചു. എന്നാൽ, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എസ്.ഡി.പി.ഐ. നേതൃത്വം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..