• പാറന്നൂരിൽ അപകടത്തിനിടയാക്കിയ ബസ്
കേച്ചേരി : പാറന്നൂരിൽ ബസുകളുടെ മത്സരയോട്ടത്തെത്തുടർന്ന് അപകടം. നിയന്ത്രണംവിട്ട ബസിടിച്ച് ബസ് കാത്തുനിന്നവരടക്കം മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. കേച്ചേരി അൽ അമീൻ സ്‌കൂൾ വിദ്യാർഥികളായ, പാറന്നൂർ കളത്തിപറമ്പിൽ വീട്ടിൽ മുരളിയുടെ മകൾ ഹർഷ (15), കർണംകോട്ട് വീട്ടിൽ ഷാജിയുടെ മകൾ ഗായത്രി (15), കുന്നംകുളം സ്വദേശിയായ അനീഷിന്റെ മകൻ നെവിൻ (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കേച്ചേരി ആക്ട്‌സ് പ്രവർത്തകർ കുന്നംകുളത്തെ ആശുപത്രിയിലെത്തിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഗുരുവായൂരിൽ നിന്നു വന്ന അനന്തസാഗർ ബസാണ് അപകടമുണ്ടാക്കിയത്. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബസ് പാറന്നൂർ ബസ് സ്റ്റോപ്പിൽ നിൽക്കുന്നവർക്കിടയിലേക്കെത്തി. ബസ് തട്ടി ഹർഷയും ഗായത്രിയും ബസിന്റെ ടയറിന്റെ ഇടയിലേക്ക് വീണു. പെട്ടെന്ന് നിർത്താൻ കഴിഞ്ഞതിനാലാണ് വൻ അപകടം ഒഴിവായത്. എതിരേ വന്ന ബൈക്കിലും ബസ് തട്ടി. ഈ ബൈക്കിൽ അച്ഛനൊപ്പം വരുകയായിരുന്ന നെവിന് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
രാവിലെയും വൈകീട്ടും ബസുകളുടെ മരണപ്പാച്ചിലാണ് ഇവിടെ. ചൂണ്ടൽ സെന്ററിൽനിന്ന് ആളെ കയറ്റിയിറക്കുന്ന ബസുകൾ പിന്നെ കേച്ചേരിയിലാണ് നിർത്തുന്നത്. അപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ നിർത്താൻ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..