കയ്പമംഗലം ബോർഡ് സെന്ററിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാർ
കയ്പമംഗലം : ദേശീയപാതയിൽ കയ്പമംഗലം ബോർഡ് സെന്ററിൽ കാറും ലോറിയും കൂട്ടിയിടിച്ച് പ്രവാസി വ്യവസായി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ എരുമപ്പെട്ടി തയ്യൂർ സ്വദേശി ചിങ്ങപുരത്ത് സുരേന്ദ്രനാ(68)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തയ്യൂർ വെള്ളാറ്റഞ്ഞൂർ സ്വദേശി കൊളപ്പാടത്ത് ഉണ്ണിയുടെ മകൻ വിഷ്ണു (24), പാവറട്ടി സ്വദേശി ഉണ്ണി നിവാസിൽ അഡ്വ. വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുപോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. വടക്കുഭാഗത്തുനിന്നു വന്ന ടോറസ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. റോഡിന്റെ ഒരു വശത്തേക്ക് തെറിച്ച കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ലൈഫ് ഗാർഡ്‌സും ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകരുമാണ് ആശുപത്രിയിലെത്തിച്ചത്. കുവൈത്തിൽ വ്യവസായിയായിരുന്നു സുരേന്ദ്രൻ. ഭാര്യ: പ്രമീള. മക്കൾ: പ്രശാന്ത്, ലക്ഷ്മി, വിഷ്ണു (കുവൈത്ത്). മരുമക്കൾ: കിരൺ, രമ്യ. കൊടുങ്ങല്ലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയശേഷം സംസ്‌കരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..