തുമ്പൂർമുഴി മുതൽ വെറ്റിലപ്പാറ പാലം വരെ എ.ബി. കേബിൾ വലിക്കുന്ന ജോലികൾ പുരോഗമിക്കുന്നു
അതിരപ്പിള്ളി : മലയോരമേഖലയിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമാകുന്നു. പരിയാരം സബ് സ്റ്റേഷനിൽനിന്ന് മലയോരത്തേക്ക് വൈദ്യുതി വിതരണം നടത്തുമ്പോൾ സ്ഥിരമായി വൈദ്യുതി തടസ്സപ്പെടുന്ന തുമ്പൂർമുഴി മുതൽ വെറ്റിലപ്പാറ പാലം വരെ എ.ബി. കേബിൾ (ഏരിയൽ ബഞ്ച്ഡ് കേബിൾ) വലിക്കുന്ന പദ്ധതി തുടങ്ങി.
മൂന്ന് കിലോമീറ്ററിലാണ് കേബിൾ വലിക്കുന്നത്. വനമേഖലയിൽ മരം വീണോ എണ്ണപ്പന ഓല വൈദ്യുതക്കമ്പികളിൽ തട്ടിയോ കാട്ടാന പനയോ വൈദ്യുതിക്കാലുകളോ മറിച്ചിട്ടോ നിരന്തരം ഈ മേഖലയിൽ വൈദ്യുതി തടസ്സപ്പെടാറുണ്ട്.
എന്നാൽ കേബിൾ വലിക്കുന്നത് പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. കമ്പി പൊട്ടിയും ഇടിമിന്നലിൽ ഇൻസുലേറ്റർ തകരാറിലായുണ്ടാകുന്ന വൈദ്യുതിമുടക്കത്തിനും പരിഹാരമാകും. കൊടുങ്ങല്ലൂർ ആസ്ഥാനമായ കമ്പനിക്കാണ് പദ്ധതിയുടെ ചുമതല. 10 ദിവസത്തിനുള്ളിൽ ജോലികൾ തീർക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
വൈദ്യുതിബോർഡിന്റെ ദ്യുതി പദ്ധതിയിൽപ്പെടുത്തിയാണ് കേബിൾ വലിക്കുന്നത്. 36 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
അപകടഭീഷണിയായ മരച്ചില്ലകൾ മുറിച്ചില്ല
: വിനോദസഞ്ചാരമേഖലയിൽ ആനമല റോഡരികിൽ നിൽക്കുന്ന അപകടഭീഷണിയായ മരച്ചില്ലകൾ മുറിച്ചുനീക്കിയില്ല. മരച്ചില്ലകൾ വൈദ്യുതിക്കമ്പികളിലേക്കും വിനോദ സഞ്ചാരികളുടെ വാഹനങ്ങളിലേക്കും വീഴാൻ സാധ്യതയുള്ളതിനാൽ ഇവ മുറിച്ച് നീക്കണം എന്നാവശ്യപ്പെട്ട് വനംവകുപ്പ്, പ്ലാന്റേഷൻ, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകൾക്ക് കത്ത് നൽകിയിട്ടും നടപടികളായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..