Caption
വാടാനപ്പള്ളി : ദേശീയപാതയ്ക്കരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ബാറ്ററികളും ഡീസലും മോഷ്ടിക്കുന്നത് പതിവാകുന്നു. ബുധനാഴ്ച രാത്രി ചേറ്റുവ മുതൽ തളിക്കുളം വരെയുള്ള ഭാഗത്ത് നാല് സ്വകാര്യ ബസുകളുടെ ബാറ്ററികളാണ് അപഹരിച്ചത്.
തളിക്കുളം പത്താംകല്ലിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളിൽനിന്നായി നാല് ബാറ്ററികളാണ് മോഷണം പോയത്. ബാറ്ററി നഷ്ടപ്പെട്ടതോടെ ബസുകളുടെ സർവീസ് നിലച്ചു. കൊടുങ്ങല്ലൂർ സ്വദേശി റിയാസിന്റേതാണ് ബസുകൾ.
ദേശീയപാതയുടെ സമീപം സ്വകാര്യബസുകളടക്കം നിരവധി വാഹനങ്ങളാണ് രാത്രി പാർക്ക് ചെയ്യുന്നത്. ദേശീയപാതയിൽ പലയിടത്തും രാത്രി മതിയായ വെളിച്ചമില്ലാത്തതാണ് മോഷ്ടാക്കൾക്ക് സഹായമാകുന്നത്. തൃശ്ശൂരിൽനിന്ന് കാഞ്ഞാണി വഴി തൃശ്ശൂരിലേക്ക് ഓടുന്ന ബസുകളിൽനിന്ന് 150 എ.എച്ചിന്റെ വിലകൂടിയ ബാറ്ററികളാണ് നഷ്ടപ്പെട്ടതെന്ന് ഉടമയും കാഞ്ഞാണി മേഖലാ ബസ്സുടമാ സംഘം പ്രസിഡന്റുമായ അബ്ദുൾ കരീം പറഞ്ഞു. കഴിഞ്ഞയാഴ്ച ഈ ബസിൽനിന്ന് 100 ലിറ്ററോളം ഡീസൽ ചോർത്തിയതായി അബ്ദുൾ കരീം പറഞ്ഞു.
ബസ്സുടമകൾ വാടാനപ്പള്ളി പോലീസിൽ പരാതി നൽകി. മോഷണം വ്യാപകമായ സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് കാഞ്ഞാണി മേഖലയിലെ ബസ്സുടമകളുടെ സംഘടന ആവശ്യപ്പെട്ടു. രണ്ടുമാസത്തിനിടെ നിരവധി വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടാക്കൾ കവർന്നതായി ബസ് തൊഴിലാളികൾ പറയുന്നു. ബസുകളിലെ ഒരു ബാറ്ററിക്ക് ഇരുപതിനായിരം രൂപയോളം വിലവരും. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..