കൊരട്ടി : പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം റോഡിൽ തള്ളുന്നവരെക്കുറിച്ച് വിവരം നൽകിയിട്ടും ഗ്രാമപ്പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി വാർഡ് മെമ്പർ. ഒരാഴ്ച കഴിഞ്ഞിട്ടും ഗ്രാമപ്പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് മെമ്പർ ചാക്കപ്പൻ വെളിയത്ത് പറയുന്നു. കൊരട്ടി പള്ളിക്ക് സമീപം റെയിൻബോ ഓഡിറ്റോറിയം - റേഷൻകട റോഡിലാണ് പതിവായി മാലിന്യം തള്ളുന്നതിനെതിരേ പ്രദേശത്തുള്ളവർ പ്രതിഷേധവുമായെത്തിയത്.
എന്നാൽ, ഒട്ടേറേ പരാതികൾ നൽകിയിട്ടും നടപടികളില്ലാതെ വന്നതോടെ ഹരിതകർമസേനയും നാട്ടുകാരും ചേർന്ന് മാലിന്യവുമായെത്തിയവരെ കണ്ടെത്തുകയും വിവരങ്ങൾ പഞ്ചായത്തിന് കൈമാറിയെന്നും പറയുന്നു. എന്നാൽ, പരാതി ലഭിച്ചിട്ടും പഞ്ചായത്ത് വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് വാർഡ് ആംഗം കുറ്റപ്പെടുത്തി. ഇപ്പോഴും ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളുന്നത് തുടരുകയാണെന്നും ചാക്കപ്പൻ പറഞ്ഞു.
‘ക്ലീൻ കൊരട്ടി, കെയർ കൊരട്ടി’യിലൂടെ ശ്രദ്ധനേടിയ പഞ്ചായത്താണിത്. വീട്ടിലെ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുകയോ ഹരിതകർമസേനവഴി കൈമാറുകയോ ചെയ്യണമെന്ന നിർദേശം നിലനിൽക്കേയാണ് പലരും പഴയപടി മാലിന്യം റോഡിൽ തള്ളുന്നത്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരെന്നും പരാതിയിൽ നടപടി സ്വീകരിച്ചില്ലങ്കിൽ പ്രത്യക്ഷ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ചാക്കപ്പൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..