Caption
കൊരട്ടി : അപ്രതീക്ഷിതമായി എത്തിയ മഴ വിളവെടുപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. പലയിടത്തും നെൽച്ചെടികൾ നിലംപൊത്തി. മഴ തുടർന്നാൽ പാടത്ത് വെള്ളക്കെട്ടുമുണ്ടാകും.
കതിരണിഞ്ഞുതുടങ്ങിയതോടെ പാടത്തെ വെള്ളം ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു കർഷകർ. ഇതിനിടയിലാണ് മഴ കനക്കുന്നത്. കോതിരപ്പാടം, കൂട്ടാലപ്പാടം, കീഴഡൂർ കരിക്കാട്ടിച്ചാൽ, വെസ്റ്റ് കൊരട്ടി, കാതിക്കുടം, കട്ടപ്പുറം, വഴിച്ചാൽ പാടശേഖരങ്ങളിലടക്കം മഴ ഇപ്പോൾത്തന്നെ നെൽകൃഷിയെ ബാധിച്ചിട്ടുണ്ട്. സാധാരണനിലയിൽ മഞ്ഞും വേനൽച്ചൂടും പതിവുള്ള സമയത്താണ് കാലവർഷത്തിന് സമാനമായി മഴയെത്തിയിട്ടുള്ളത്. ഇത് കരനെൽകൃഷിയെയും ബാധിക്കുമെന്ന് കർഷകരായ ജോസഫും സലിം വെസ്റ്റ് കൊരട്ടിയും സൂചിപ്പിക്കുന്നു.
അതേസമയം, കാലാവസ്ഥാ വ്യതിയാനത്താൽ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനുള്ള കർമപദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ആവശ്യപ്പെട്ടു.
വില്ലനായി കനാൽവെള്ളവും
വേനൽ കനത്തതോടെയുണ്ടായ ജലക്ഷാമത്തിന് പരിഹാരമായി അടുത്തിയിടെയാണ് ഇടത് - വലത് കനാലുകളിലേക്ക് പമ്പിങ് ആരംഭിച്ചത്. അതിനാൽ തോടുകൾ പലതും നിറഞ്ഞൊഴുകുന്ന നിലയിലായിരുന്നു. ശനിയാഴ്ച രാത്രി മഴ നിലയ്ക്കാതെ പെയ്തതോടെ പുലർച്ചെതന്നെ തടയണകൾ നീക്കി വെള്ളക്കെട്ട് ഒഴിവാക്കാനായിരുന്നു കർഷകരുടെ ശ്രമം. കർഷകർ ഇടപെട്ട് പമ്പിങ് രാവിലെത്തന്നെ അവസാനിപ്പിച്ചിരുന്നുവെങ്കിലും നീരൊഴുക്ക് നിലയ്ക്കാൻ മണിക്കൂറുകളെടുത്തു. വെള്ളക്കെട്ട് ഒഴിയാൻ സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..