കൊരട്ടി : കൊരട്ടിയിലെ പൂട്ടിക്കിടക്കുന്ന കേന്ദ്ര ഗവ. പ്രസിന്റെ, ദേശീയപാതയോട് ചേർന്നുകിടക്കുന്ന സ്ഥലം ഇൻഫോപാർക്കിന്റെ പുതിയ പദ്ധതിയായഎമേർജിങ് ഫ്യൂച്ചർ ടെക്‌നോളജി ഇന്റഗ്രേറ്റഡ് ടൗൺഷിപ്പിനായി ഉപയോഗപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എം.പി. ആവശ്യപ്പെട്ടു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെക്കണ്ടാണ് എം.പി. ഇത് സംബന്ധിച്ച പദ്ധതി നിർദേശം കൈമാറിയിട്ടുള്ളത്.
കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഗവ. പ്രസ് അടുത്തകാലത്ത് നാസിക് യൂണിറ്റിൽ ലയിപ്പിച്ചതിനെത്തുടർന്ന് ഉപയോഗശൂന്യമായ 72 ഏക്കർ സ്ഥലവും കെട്ടിടങ്ങളുമാണ് ടൗൺഷിപ്പിനായി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ദേശീയപാത, വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ശുദ്ധജല സാധ്യത, ഭൂമി എന്നിവ ടൗൺഷിപ്പിന് അനുകൂല ഘടകങ്ങളാകുന്നുണ്ട്.
അടച്ചുപൂട്ടൽ മുന്നിൽക്കണ്ട് നേരത്തെ സംസ്ഥാന സർക്കാരടക്കം ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നഗരവികസന മന്ത്രാലയത്തെ സമീപിച്ചെങ്കിലും മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
സാങ്കേതിക സ്ഥാപനങ്ങൾ, നൈപുണ്യ വികസന പദ്ധതികൾ, ഡിജിറ്റൽ ടെക്നോളജി സർവകലാശാലകൾ, ഗവേഷണ സംഘടനകൾ എന്നിവയെ ഒന്നിപ്പിക്കാനാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഐ.ടി. കമ്പനികൾ, ഗവേഷണ വികസന ലാബുകൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഇൻക്യുബേറ്ററുകൾ അടക്കം സൗകര്യങ്ങളും ടൗൺഷിപ്പിൽ പെടുമെന്നും എം.പി. അറിയിച്ചു. ഭവന, ഷോപ്പിങ് സമുച്ചയങ്ങൾ, കൺവെൻഷൻ സെന്ററുകൾ എന്നിവയും പദ്ധതിയിൽ ഇടം കണ്ടിട്ടുണ്ട്. 3,150 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 50,000 പേർക്ക് നേരിട്ടും ഒരു ലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങളും ഇത് വഴി ലഭിക്കുമെന്നുമാണ് പറയപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..