• ഏങ്ങണ്ടിയൂർ മീൻകടവ് ബണ്ട് തകർന്ന നിലയിൽ
വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാർഡിലെ മീൻകടവ് ബണ്ട് തകർന്നു. രണ്ടു ദിവസമായുള്ള ഉയർന്ന വേലിയേറ്റത്തിന്റെ ഭാഗമായാണ് ബണ്ട് തകർന്നത്. ഇതോടെ കരയിലേക്ക് ഉപ്പുവെള്ളം കയറുന്ന സ്ഥിതിയാണ്. ചീപ്പുകൾ അടച്ച് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള പ്രവൃത്തികൾ ചെയ്തെങ്കിലും കാര്യക്ഷമമായിട്ടില്ല.
കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പ്രദേശങ്ങളിൽ തോടുകളിലെയും ചെറിയ കുളങ്ങളിലെയും വെള്ളത്തിൽ ഉപ്പുകയറാതെ സംരക്ഷിക്കുന്ന ബണ്ട് തകർന്നതോടെ ജല സ്രോതസ്സുകൾ ഉപ്പുകയറി ഉപയോഗ ശൂന്യമായി. ഇനിയുള്ള അഞ്ച് മാസം അതിരൂക്ഷമായ പ്രതിസന്ധിയാണ് ഇവിടെയുണ്ടാവുക. ജല അതോറിറ്റിയിൽനിന്ന് വെള്ളം ലഭിക്കാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളം പണം നൽകി വാങ്ങണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
കനോലികനാലിന്റെ സംഭരണശേഷി കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കനാലിൽനിന്ന് ചെളി നീക്കം ചെയ്യാൻ വരുന്ന കാലതാമസം പ്രദേശവാസികളുടെ കുടിവെള്ളവും കൃഷിയും വഴിമുട്ടിക്കുകയാണ്. കനോലി കനാലിൽനിന്ന് ചെളി നീക്കി സംഭരണശേഷി കൂട്ടണമെന്ന് നാലു വർഷമായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ പറഞ്ഞു.
തീരസംരക്ഷണത്തിന്റെ ചുമതലയുള്ള കെ.എൽ.ഡി.സി. പുളിക്കക്കടവ് മുതൽ ചേലോട് വരെ തീരം കെട്ടുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതാണെന്നും അടിയന്തരമായി പ്രവൃത്തി നടത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇവിടെ താത്കാലിക തടയണ നിർമിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..