ഓർത്തഡോക്‌സ് സഭയുടെ കുന്നംകുളം ആർത്താറ്റ് അരമനയിലെത്തിയ ശശി തരൂർ എം.പി., ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുമായി സൗഹൃദം പങ്കിടുന്നു
കുന്നംകുളം : വിശ്വപൗരൻ എന്ന നിലയ്ക്കുള്ള ശശി തരൂരിന്റെ കാഴ്ചപ്പാടുകൾ പ്രയോജനപ്പെടുത്തണമെന്ന് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. മലങ്കര ഓർത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിന്റെ ആർത്താറ്റ് അരമനയിൽ സൗഹൃദസന്ദർശനത്തിന് എത്തിയതായിരുന്നു ശശി തരൂർ എം.പി.
സന്ദർശനത്തിന് രാഷ്ട്രീയമുഖമൊന്നുമില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
കോട്ടയത്തെ ആസ്ഥാനത്തെത്തി സഭയുടെ പരമാധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ സന്ദർശിച്ചതിന് ശേഷമാണ് ആർത്താറ്റ് അരമനയിലെത്തി ഭദ്രാസനാധിപനുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടുമണിക്കൂറിലേറെ അദ്ദേഹം അരമനയിൽ ചെലവഴിച്ചു.
കുന്നംകുളത്തെ ക്രൈസ്തവചരിത്രത്തെയും ഓർത്തഡോക്‌സ് സഭയുടെ പ്രാധാന്യത്തെയും കുറിച്ച് മെത്രാപ്പോലീത്ത വിശദീകരിച്ചു. രാഷ്ട്രീയചർച്ചകളൊന്നുമുണ്ടായില്ലെങ്കിലും പാർട്ടിയിൽ സജീവ ഇടപെടലുകളുമായി മുന്നോട്ടുപോകുന്നതിന് സഭയുടെ പിന്തുണ തേടിയാണ് സന്ദർശനമെന്നാണ് വിവരം. അരമനയിലൊരുക്കിയ സ്‌നേഹവിരുന്നിൽ പങ്കെടുത്ത്, സഭ നൽകിയ ആതിഥേയത്വത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
നഗരസഭാ കൗൺസിലർമാരായ ലെബീബ് ഹസ്സൻ, മിഷ സെബാസ്റ്റ്യൻ, ഫാ. പത്രോസ്, ഫാ. കെ.പി. വർഗീസ്, ഫാ. തോമസ് ചാണ്ടി, ഡോ. ഈപ്പൻ ചെറിയാൻ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഗിൽബർട്ട് ചീരൻ, ജിബ്ലസ് ജോർജ്, സി.കെ. മോഹൻ, സി.കെ. ബാബു, പി.യു. ഷാജൻ, പി.ഐ. തോമസ്, പ്രസാദ് പുലിക്കോടൻ, ഡിൽജോ ഡേവിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..