• പലവട്ടം നവീകരിച്ച മുരിങ്ങൂർ മല്ലഞ്ചിറ ചിറയിൽ വീണ്ടും ചണ്ടിയും പുല്ലും നിറഞ്ഞനിലയിൽ
കൊരട്ടി : ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ചിറകളും കുളങ്ങളും വീണ്ടും നാശത്തിലേക്ക്. വേനൽ കനക്കുന്നതോടെ രൂക്ഷമാകുന്ന ജലക്ഷാമം പ്രതിരോധിക്കേണ്ട ജലസ്രോതസ്സുകളാണ് തുടർസംരക്ഷണമില്ലാതെ നശിക്കുന്നത്. കെട്ടിസംരക്ഷിച്ചെങ്കിലും ചിറകളുടെ സംരക്ഷണത്തിൽ ഗുണഭോക്താക്കളും പ്രാദേശിക സംവിധാനങ്ങളും ഇടപെടാത്തതാണ് കാരണം. മുരിങ്ങൂർ മല്ലഞ്ചിറ, കൊരട്ടി വെള്ളാഞ്ചിറ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളാണ് നശിക്കുന്നത്. 2011-ലും 17-ലും ത്രിതല പഞ്ചായത്തുകളുടെ പദ്ധതികൾ പ്രയോജനപ്പെടുത്തിയാണ് മല്ലഞ്ചിറ നവീകരിച്ചത്.
വേനൽക്കാലത്ത് ഇടതുകര കനാൽ വഴി ശേഖരിക്കുന്ന വെള്ളമാണ് പദ്ധതിപ്രദേശത്തെ നീരുറവയ്ക്കും കാർഷികമേഖലയിലെ ജലക്ഷാമത്തിനും പരിഹാരമായിരുന്നത്. ഇതിനായി പ്രത്യേക സംവിധാനവും തോടും ഒരുക്കിയിരുന്നു. ജൽജീവൻ പദ്ധതിയുടെ വരവോടെയാണ് കുടിവെള്ള നീരുറവയുടെ സ്രോതസ്സ് എന്ന നിലയിൽ ചിറകളുടെ സാധ്യത ഇല്ലാതായത്. അതേസമയം, മല്ലഞ്ചിറയിൽ പ്രഖ്യാപിച്ച പദ്ധതികളൊക്കെ എങ്ങുമെത്താതെ പോയി. അടുത്തകാലത്ത് മല്ലഞ്ചിറ ചിറയ്ക്ക് ചെലവിട്ടത് അരക്കോടിയിലധികമാണ്. ഇതാണ് നാടിന് പ്രയോജനപ്പെടാതെ പോകുന്നത്.
സമാനമായ സ്ഥിതിയാണ് കൊരട്ടിയിലെ വെള്ളാഞ്ചിറയിലും. വേനൽക്കാലത്ത് ഇടതുകര കനാൽ വഴിയെത്തുന്ന വെള്ളം ഇറിഗേഷൻ സംവിധാനം വഴി ആയകെട്ട് ഭാഗത്തേക്ക് എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതനുസരിച്ച് ചിറ നവീകരിക്കുകയും ചെയ്തു. സമീപത്ത് ഇറിഗേഷൻ പമ്പ് ഹൗസിനുള്ള കെട്ടിടവും നിർമിച്ചിരുന്നു.
തുടർനടപടിയില്ലാതെ പോയതോടെ നവീകരിച്ച വെള്ളാഞ്ചിറയും ചണ്ടി കയറി നാശത്തിലാണ്. രാമേശ്വരം, കുട്ടൻകുളം അടക്കമുള്ള ജലസ്രോതസ്സുകളുടെ സ്ഥിതിയും സമാനമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..