കൊരട്ടി : കാലംചെയ്തത് നിയോഗമായി ലഭിച്ച ആത്മീയവഴിയിൽ നാടിനെയും ചേർത്തുപിടിച്ച മാമ്പ്രയുടെ വലിയച്ചൻ. മാമ്പ്ര സെയ്‌ന്റ് കുര്യാക്കോസ് യാക്കോബായ സീനായി പള്ളിയിൽ വൈദികനായെത്തിയ കാലംമുതൽ പള്ളിക്കും സഭയ്ക്കുമൊപ്പം നാടിന്റെ വികസനപൊതുകാര്യങ്ങളിൽ നടത്തിയ ഇടപെടലുകളാണ് ഇദ്ദേഹത്തെ പ്രിയപ്പെട്ടതായി മാറ്റുന്നത്. 1964-ൽ കെ. കരുണാകരന്റെ വരവോടെയാണ് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കുന്നത്.
ഏറെ ശോചനീയമായിരുന്ന മാമ്പ്ര-കൂട്ടാലപ്പാടം റോഡ് പൊതുമരാമത്തുവകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിലും മികച്ച ഗതാഗതസൗകര്യമൊരുക്കുന്നതിലും അച്ചൻ ഇടപെട്ടു. അന്നമനട പഞ്ചായത്തിനൊരു ആശുപത്രി അനുവദിച്ചപ്പോഴും അത് ഇന്ന് സ്ഥിതിചെയ്യുന്ന മാമ്പ്രയിലേക്ക് എത്തിക്കുന്നതിനും അക്കാലത്തെ പ്രാദേശികനേതാക്കൾക്കൊപ്പം അദ്ദേഹം നടത്തിയ ശ്രമം ചെറുതല്ല.
ആശുപത്രിക്കായി നേരത്തേ പരിഗണിച്ചിരുന്ന എരയാംകുടിയിലേക്ക് ആയുർവേദ ആശുപത്രിയുടെ സേവനം പ്രത്യേകം നൽകിയാണ് പ്രാദേശികമായി അക്കാലത്തുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടത്.
1954-ൽ മാമ്പ്രയിൽ സ്‌കൂൾ ആരംഭിക്കാനുള്ള ശ്രമത്തിലും ഭാഗമായിരുന്ന ഫാ. പൂവ്വന്തറ മത്തായി പിന്നീട് മാമ്പ്ര ഹൈസ്‌കൂളിനെ പ്ലസ്ടു വിദ്യാലയമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലും പങ്കാളിയായിരുന്നതായി നാട്ടുകാർ ഓർമിക്കുന്നു. ജില്ലയിൽ അക്കാലത്ത് ആദ്യം അനുവദിച്ച പ്ലസ്ടു വിദ്യാലയങ്ങളുടെ പട്ടികയിലും ഇടംനേടി.
ജനസമ്മതനെന്ന നിലയിൽ പൊതുകാര്യങ്ങൾക്കൊപ്പം സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ പ്രായാധിക്യത്തെത്തുടർന്ന് വിശ്രമജീവിതത്തിലേക്ക് പോകുന്നതുവരെ ഉണ്ടായിരുന്നു. നാട്ടിലെ പൊതുപ്രവർത്തനങ്ങൾക്കൊപ്പം സഭയുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ ശ്രേഷ്ഠബാവ തിരുമേനിയോടൊപ്പം സഭാവിശ്വാസികളെ ഏകോപിപ്പിക്കുന്നതിലും വൈദികനെന്ന നിലയിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..