കുന്നംകുളം : നഗരസഭയിലെ പട്ടികജാതി കോളനികളിൽ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സാമൂഹിക പഠനകേന്ദ്രങ്ങൾ തുടങ്ങി. ഏഴുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സ്കൂൾ പഠന സമയത്തിനു ശേഷം അധികസമയ പഠനത്തിന് അവസരമൊരുക്കുന്നത്.
ജില്ലയിൽ ആദ്യമായാണ് നഗരസഭയുടെ നേതൃത്വത്തിൽ പട്ടികജാതി കോളനികളിൽ സാമൂഹിക പഠനകേന്ദ്രങ്ങൾ തുടങ്ങുന്നത്.
ഉരുളിക്കുന്ന്, ചൊവ്വന്നൂർ, മലങ്കര വാർഡുകളിലുള്ളവർക്ക് അടുപ്പുട്ടി കോളനി വിജ്ഞാൻവാടിയിലും ആനായ്ക്കൽ, കാണിയാമ്പാൽ എന്നിവിടങ്ങളിലുള്ളവർക്ക് അംബേദ്കർ കോളനി സാംസ്കാരിക നിലയത്തിലും കുറുക്കൻപാറയിലെ സാംസ്കാരിക നിലയത്തിലും ആർത്താറ്റ് സൗത്തിൽ പുളിക്കപ്പറമ്പ് കോളനി അങ്കണവാടിയിലും ചിറ്റഞ്ഞൂരിൽ മരോട്ടിക്കുന്ന് കോളനി പഞ്ചായത്ത് ഹാളിലുമാണ് പഠനസൗകര്യമൊരുക്കുന്നത്.
നഗരസഭാ ചെയർപേഴ്‌സൺ ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായ പഠനകേന്ദ്രസമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. സാമൂഹിക പഠനകേന്ദ്രങ്ങളുടെ ചുമതലകൾ വാർഡ് കൗൺസിലർമാർക്കും നൽകിയിട്ടുണ്ട്. കാണിയാമ്പാൽ അംബേദ്കർ കമ്യൂണിറ്റി ഹാളിൽ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സൗമ്യാ അനിലൻ അധ്യക്ഷയായി.
പി.എം. സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയാ സജീഷ്, പി.കെ. ഷെബീർ, കെ.കെ. മുരളി, വി.കെ. സുനിൽകുമാർ, സന്ദീപ് ചന്ദ്രൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ വി. മനോജ്കുമാർ, എം.എൻ. ബിന്ദു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..