ചർമമുഴയുടെ ലക്ഷണമുള്ള കറവപ്പശു
കൊരട്ടി : ജില്ലയിൽ ചർമമുഴ പ്രതിരോധപ്രവർത്തനങ്ങൾക്ക് തുടക്കമായെങ്കിലും പലയിടങ്ങളിലും ക്ഷീരകർഷകർക്ക് ആശങ്കയായി പശുക്കളിൽ ചർമമുഴ രോഗം പടരുന്നു.
പാലപ്പിള്ളി വാലങ്ങാമുറി, നാലുകെട്ട് ,കട്ടപ്പുറം മേഖലകളിലാണ് രോഗം വ്യാപിച്ചിരിക്കുന്നത്. പശുക്കളിൽ കടുത്ത പനിയും മൂക്കൊലിപ്പുമാണ് രോഗത്തിന്റെ പ്രാഥമികലക്ഷണം. പിന്നീട് തൊലിപ്പുറത്തും അകത്തും ഒരേ പോലെ ചെറുതും വലുതുമായ മുഴകൾ പൊന്തിവരും. തുടർന്ന് തീറ്റയെടുക്കാതെയും നിവർന്ന് നിൽക്കാനാകാതെയും വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ പശുക്കൾ കിടപ്പിലാകും.
ശ്വാസതടസ്സമുണ്ടാകുമെന്നും കറവയുള്ള പശുക്കളിൽ പാലുത്‌പാദനം കുറയുമെന്നും കൊരട്ടി വെറ്ററിനറി ആശുപത്രിയിലെ ഡോ. സെയിൻ പറഞ്ഞു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന സമയത്തുതന്നെ പ്രതിരോധനടപടികളിലേക്ക് കടക്കണമെന്ന് ഡോക്ടർ പറഞ്ഞു. രോഗ ബാധിതമേഖലയിലെ ചിലയിടങ്ങളിൽ കന്നുകാലികൾ ചാകുന്നതാണ് ക്ഷീരകർഷകരെ ആശങ്കപ്പെടുത്തുന്നത്. പശുക്കുട്ടികൾ മുതൽ കറവപ്പശുക്കളിൽ വരെ രോഗം കണ്ടുവരുന്നുണ്ട്.
പാലപ്പിള്ളിയിലെ ഒരു വീട്ടമ്മയുടെ 70,000 രൂപ വിലവരുന്ന പശുവാണ് ചർമ്മമുഴ രോഗലക്ഷണത്തോടെ തൊഴുത്തിൽ കിടക്കുന്നത്. പശുവിന് രോഗലക്ഷണം കണ്ടതോടെ മറ്റ് കിടാക്കളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാണ് സംരക്ഷിക്കുന്നത്. പാലപ്പിള്ളിയിലും അടിച്ചിലിയിലും അടുത്തകാലത്ത് രണ്ട് പശുക്കളാണ് രോഗലക്ഷണത്തോടെ ചത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..