കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്ന് ചിത്രകാരികൾ, മെരാക്കിയുടെ നേതൃത്വത്തിൽ കലാമണ്ഡലത്തിലെത്തി ചിത്രങ്ങൾ വരച്ച് കൂത്തമ്പലത്തിനുമുന്നിൽ ഒത്തുചേർന്നപ്പോൾ
ചെറുതുരുത്തി : നിള ദേശീയ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി കേരള കലാമണ്ഡലത്തിൽ വേറിട്ട ചിത്രം വരയ്ക്കൽ. 150 ചിത്രകാരികൾ കലാമണ്ഡലത്തിലെ മരത്തണലുകളിലിരുന്ന് ക്യാൻവാസിൽ ചിത്രം വരച്ചു. ചിത്രകാരികളുടെ കൂട്ടായ്മയായ മെരാക്കിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്ന് ചിത്രകാരികളെത്തി. കലാമണ്ഡലം അക്കാദമിക് കോ-ഒാർഡിനേറ്റർ കലാമണ്ഡലം അച്യുതാനന്ദൻ ദീപം കൊളുത്തി. വൈകീട്ട് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ നൽകി. ചിത്രകാരികളായ ശാന്താ മധു, ആനന്ദവല്ലി, മെരാക്കി കോ-ഒാർഡിനേറ്റർ പ്രതീക്ഷാ സുബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
രംഗകലാ മ്യൂസിയത്തിലാണ് കഥകളി ഫോട്ടോകളുടെ പ്രദർശനം നടക്കുന്നത്. കഥകളിരംഗത്തെ സംഘാടകയും ആസ്വാദകയും ഫോട്ടോഗ്രാഫറുമായ നിഷാ മേനോൻ ചെമ്പകശ്ശേരിയാണ് പല കഥകളി അരങ്ങുകളിൽനിന്നായി പകർത്തിയ നൂറ്റമ്പതോളം ചിത്രങ്ങൾ പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
കൂടാതെ കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ കലാവിഭാഗം വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ 'തിരനോട്ടം' എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള ചിത്ര ശില്പ പ്രദർശനവും കലാമണ്ഡലത്തിൽ നടക്കുന്നു.
രംഗകലാ മ്യൂസിയത്തിന്റെ ഒന്നാംനിലയിലാണ് പ്രദർശനം നടക്കുന്നത്. 30-ാം തീയതി വരെ നടക്കുന്ന പ്രദർശനം ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം നാലുമണി വരെ ഉണ്ടായിരിക്കും.
കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ കളിക്കോപ്പുകളുടെ പ്രദർശനം, കലാമണ്ഡലം പുസ്തകങ്ങളുടെ പ്രദർശനം എന്നിവയും നടക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..