ചെറുതുരുത്തി: പ്രണയത്തിലും വിവാഹത്തിലും അപമാനിതയായ സ്ത്രീയുടെ നൊമ്പരം പങ്കുവെച്ച് അംബ മോഹിനിയാട്ട നൃത്തശില്പം. സ്വയം മാറേണ്ടതുണ്ട് എന്ന തോന്നലിലും വ്യവസ്ഥകളെ ചോദ്യംചെയ്യാനുമായി ശിഖണ്ഡിരൂപം സ്വീകരിക്കേണ്ടിവന്ന അംബയായിരുന്നു കലാമണ്ഡലം നിള ദേശീയ നൃത്തസംഗീതോത്സവത്തിൽ കലാമണ്ഡലം നൃത്തവിഭാഗം പുതിയതായി ചിട്ടപ്പെടുത്തിയ മോഹിനിയാട്ട നൃത്തശില്പത്തിന്റെ പ്രമേയം.
കലാമണ്ഡലം സംഗീതാ പ്രസാദിന്റെ നേതൃത്വത്തിൽ കലാമണ്ഡലം വിദ്യാറാണി, കലാമണ്ഡലം വീണാ വാര്യർ, കലാമണ്ഡലം ലതിക, കലാമണ്ഡലം കൃഷ്ണപ്രിയ ഗോപാൽ, കലാമണ്ഡലം ശ്രീവിദ്യ, കലാമണ്ഡലം ശാലിനി, കലാമണ്ഡലം നയന ജി. നാഥ്, കലാമണ്ഡലം കാർത്തികാ ഗോപിനാഥ്, കലാമണ്ഡലം പൂജ എന്നിവർ വേദിയിലെത്തി. സോബിൻ മഴവീടിന്റേതാണ് വരികൾ.
നൃത്ത സംഗീതോത്സവത്തിൽ തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമ ചെറുകഥകളെയും കവിതകളെയും ആധാരമാക്കി 20 മിനിറ്റുള്ള എട്ട് നാടകങ്ങൾ കൂത്തമ്പലത്തിൽ അവതരിപ്പിച്ചു. മാധവിക്കുട്ടിയുടെ നെയ്‌പായസം, വയലാറിന്റെ താടക എന്നിവയെ ആധാരമാക്കിയുള്ള സ്ത്രീപക്ഷ നാടകങ്ങൾ ശ്രദ്ധനേടി. മോയിൻകുട്ടി വൈദ്യരുടെ കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി ഒരുക്കിയ ഇശൽ മഴ കലാമണ്ഡലത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ചു. കോൽക്കളി, ഒപ്പന, ദഫ്മുട്ട്്, അറബനമുട്ട് എന്നിവ കൂത്തമ്പലത്തെ പ്രകമ്പനം കൊള്ളിച്ചു. ഹിഗ്വിറ്റ നാടകവും അരങ്ങിലെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..