• ചാലക്കുടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ രാത്രി നിർത്തിയിട്ട ബസിന്റെ എൻജിനിൽ ഉപ്പും മെറ്റലും വാരിയിട്ട നിലയിൽ
ചാലക്കുടി : മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ എൻജിനിൽ ഉപ്പും മെറ്റലും വാരിയിട്ട നിലയിൽ. വെറ്റിലപ്പാറ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന അൽ-അമീൻ ബസിന്റെ എൻജിനാണ് തിങ്കളാഴ്ച രാത്രി നശിപ്പിച്ചത്. ബസ് ജീവനക്കാർ രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് സംഭവമറിയുന്നത്.
ബസ് സ്റ്റാൻഡ് പരിസരത്ത് സി.സി.ടി.വി. ക്യാമറ ഇല്ലാത്തതിനാൽ ആരാണ് ചെയ്തതെന്ന് വ്യക്തമല്ല. സംഭവദിവസം രാത്രി 12-ന് ബസിന് സമീപത്തേക്ക് ഒരാൾ വരുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തതായി പരിസരത്ത് കിടന്നുറങ്ങിയ ഭിക്ഷക്കാരൻ പറഞ്ഞു. തുറക്കാൻ പറ്റാതായപ്പോൾ മൊബൈലിൽ സംസാരിച്ചുകൊണ്ട് ഇയാൾ സുരഭി തിയേറ്ററിന്റെ ഭാഗത്തേക്ക് നടന്നുപോയതായും പറയുന്നു. വൈകുന്നേരങ്ങളിൽ സ്റ്റാൻഡും പരിസരപ്രദേശങ്ങളും സമൂഹവിരുദ്ധരുടെ താവളമാണ്.
ബസ് സ്റ്റാൻഡ് പരിസരത്ത് സി.സി.ടി.വി. ക്യാമറകളും വഴിവിളക്കുകളും സ്ഥാപിക്കണമെന്ന് നാളുകളായി അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടിയായില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. എൻജിൻ ശരിയാക്കി ബസ് സഞ്ചാരയോഗ്യമാക്കുന്നതിന് വലിയ തുക ചെലവാകുമെന്ന് ബസ്സുടമ സിബിൻ കെ. അസീസ് പറഞ്ഞു. കുറ്റവാളിയെ ഉടൻ കണ്ടുപിടിക്കണമെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..