• ചാലക്കുടി വെട്ടുകടവ് റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിലൊന്ന്
ചാലക്കുടി : ചാലക്കുടി ചന്തയിൽനിന്ന് തുടങ്ങി വെട്ടുകടവിൽ അവസാനിക്കുന്ന വെട്ടുകടവ് റോഡ് ടാർചെയ്ത് വൃത്തിയാക്കിയിട്ടും ഗതാഗതതടസ്സ പ്രശ്നത്തിന് പൂർണ പരിഹാരമായില്ല. ചന്തയുടെ ഭാഗത്ത് റോഡ് കുപ്പിക്കഴുത്ത് പോലെയാണ്. ചന്ത മുതൽ റേഷൻകട പരിസരം വരെ ആവശ്യത്തിന് വീതിയില്ലാത്തതാണ് ഗതാഗതതടസ്സങ്ങൾക്ക് പ്രധാന കാരണം. വീതിയില്ലാത്ത ഭാഗത്തെ വളവുകളിൽ അപകടങ്ങളും പതിവാണ്.
5.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തിട്ടുള്ളത്. പല ഭാഗങ്ങളിലും റോഡിന് ഇതിനെക്കാൾ വീതിയുണ്ട്. റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചാണ് റോഡ് ടാറിട്ടതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ചില ഭാഗങ്ങളിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. കൈയേറ്റം ഒഴിപ്പിച്ചും ഫ്രീ സറണ്ടറിലൂടെ ഭൂമിയേറ്റെടുത്തും റോഡിലെ തടസ്സമുള്ള ഭാഗങ്ങളിൽ വീതികൂട്ടി ഗതാഗതസുഗമമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വെട്ടുകടവിൽ ചാലക്കുടിപ്പുഴക്ക് കുറുകെ പാലം വന്നതിനാൽ റോഡിൽ വാഹനത്തിരക്ക് കൂടിയിട്ടുണ്ട്. മാർക്കറ്റ് പരിസരത്തെ ഗതാഗതക്കുരുക്ക് കാരണം വെട്ടുകടവിലേക്ക് എളുപ്പത്തിലെത്താൻ വാഹനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. വെട്ടു കടവ് റോഡിലേക്ക് ലിങ്ക് റോഡ് സ്ഥാപിക്കുകയും മാർക്കറ്റ് റോഡിന്റെ ആരംഭത്തിൽ റോഡിന് വീതികൂട്ടുകയും ചെയ്താൽ പ്രശ്നം പരിഹരിക്കാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..