• ചാലക്കുടി കനാൽ പുറമ്പോക്കിലെ വീട് പൊളിച്ചു നീക്കുന്നു
ചാലക്കുടി : വിവാദങ്ങളും തർക്കങ്ങളും മൂലം ശ്രദ്ധേയമായ പള്ളിക്കനാൽ പുറമ്പോക്കിലെ വീട് പൊളിച്ചുനീക്കി. കതിരപറമ്പിൽ സോൾബിയുടെ വീടാണ് ഹൈക്കോടതി ഉത്തരവുപ്രകാരം നഗരസഭ പൊളിച്ചു മാറ്റിയത്. 19-ാം വാർഡിൽ പള്ളിക്കനാൽ പുറമ്പോക്കിലുണ്ടായിരുന്ന വീട് അനധികൃതമായിരുന്നുവെന്നാണ് നഗരസഭയുടെ വാദം. വീട് പൊളിക്കാൻ മുൻപ് നീക്കങ്ങൾ നടന്നിരുന്നുവെങ്കിലും എതിർപ്പുകൾ വന്നതോടെ നിർത്തിവെച്ചു.
ആക്ഷൻ കൗൺസിൽ രൂപവത്‌കരിച്ച് നാട്ടുകാർ സോൾബിക്ക് പിന്തുണ നൽകിയിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സമയം വേണമെന്ന് ജില്ലാ കളക്ടറും പോലീസും അറിയിച്ചതിനെ തുടർന്ന് പൊളിക്കുന്നത് നീട്ടിവെച്ചു. സോൾബിയുടെ അമ്മ റോസിലി കനാൽ പുറമ്പോക്കിലെ ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് ലൈഫ് മിഷൻ വഴി വീട് അനുവദിച്ചതിനെത്തുടർന്ന് താമസം അവിടേക്ക് മാറി. എന്നാൽ കലിക്കൽകുന്നിൽ താമസിച്ചിരുന്ന മകൾ സോൾബിയും കുടുംബവും കനാൽ പുറമ്പോക്കിലെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. വീട് ഒഴിപ്പിക്കാൻ നഗരസഭ ശ്രമിച്ചപ്പോൾ മനഃപൂർവം ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് തിരുവോണനാളിൽ സോൾബിയുടെ കുടുംബം നിരാഹാര സത്യാഗ്രഹവുമിരുന്നിരുന്നു.
ചേരി പുനരധിവാസത്തിന്റെ ഭാഗമായിട്ടാണ് പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം. ഒരു കുടുംബത്തെ പുനരധിവസിപ്പിച്ചശേഷം അതേ വീട് കൈയേറി താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും നഗരസഭാധികൃതർ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..