ചാലക്കുടിയിൽ കലാഭവൻ മണി സ്മാരകത്തിനായി നേരത്തെ അനുവദിച്ച സ്ഥലം
ചാലക്കുടി : കലാഭവൻ മണി സ്മാരകത്തിന് 15 സെന്റ് ഭൂമികൂടി വിട്ടുകിട്ടണമെന്ന സാംസ്കാരിക വകുപ്പിന്റെ ആവശ്യത്തിന് ചുവപ്പുകാർഡ്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിലവിൽ അവിടെ കൂടുതൽ സ്ഥലം ലഭ്യമാക്കാനാവില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഇത് സർക്കാരിലേക്ക് അയച്ചിട്ടുണ്ട്.
ചാലക്കുടി സർക്കാർ സ്കൂൾ കളിക്കളത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലത്തുനിന്ന് (ദേശീയപാത ബൈപാസിനു സമീപം) 20 സെന്റ് ഭൂമിയാണ് ചാലക്കുടി നഗരസഭയുടെ അംഗീകാരത്തോടെ സാസ്‌കാരിക വകുപ്പിന് കൈമാറിയത്. 10 കോടി രൂപയാണ് സ്മാരകനിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. നിർമ്മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ., മുനിസിപ്പൽ അധികൃതർ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലം സന്ദർശിക്കുകയും യോഗം ചേരുകയും ചെയ്തിരുന്നു.
ഇതിലാണ് അനുദിച്ച സ്ഥലം പോരെന്നും കൂടുതൽ സ്ഥലം വേണമെന്നുള്ള ആവശ്യം ഉയർന്നത്. അനുവദിച്ച സ്ഥലത്തിന് സമാന്തരമായി 15 സെന്റ് ഭൂമികൂടി വിട്ടുകിട്ടണമെന്നാണ് ആവശ്യം. അതു പ്രകാരം നഗരസഭ സർക്കാരിന് കത്തു നൽകുകയായിരുന്നു.
എന്നാൽ. ഇവിടെ ഒരു മാലിന്യ സംസ്കരണ യൂണിറ്റുള്ളതിനാൽ അഞ്ചു സെന്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ഉപയോഗിക്കാൻ പറ്റുന്നതുമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് ലഭ്യമായ സ്ഥിതിക്ക് 20 സെന്റ് ഭൂമിയിൽത്തന്നെ സ്മാരകം നിർമിക്കേണ്ടി വരും. മിനി തിയേറ്റർ, ഓഡിയൊ -വീഡിയോ ലൈബ്രറി, മണിയുടെ ചിത്രങ്ങളുടെ ഗാലറി എന്നിവയും നാടൻ പാട്ടുകളുടെ പ്രോത്സാഹനകേന്ദ്രവും ഈ കെട്ടിടത്തിൽ ഉദ്ദേശിക്കുന്നുണ്ട്. താഴത്തെ നിലയിൽ പാർക്കിങ്ങാണ്. ഫോക്‌ലോർ അക്കാദമിയുടെ ഉപകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ചാലക്കുടി വി.ആർ. പുരം സ്വദേശിയാണ് ഇതിന്റെ സ്കെച്ചും പ്ലാനും തയ്യാറാക്കിയത്. ഇതു പ്രകാരം 20 സെന്റിൽത്തന്നെ സ്മാരകം നിർമ്മിക്കേണ്ടിവരും, അല്ലെങ്കിൽ പുതിയ സ്ഥലം കണ്ടത്തണം.
കലാഭവൻ മണി വിട പറഞ്ഞിട്ട് ഏഴു വർഷം കഴിഞ്ഞിട്ടും ജന്മദേശത്ത് സ്മാരകം ഉയരാത്തതിൽ പ്രതിഷേധം ശക്തമാണ്. സ്മാരകനിർമ്മാണം ഉടൻ വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് മണിയുടെ ആരാധകർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..