ചെറുതുരുത്തി : കടയിൽ കുഴഞ്ഞുവീണയാൾക്ക് പ്രാഥമികശ്രുശ്രൂഷ നൽകി ജീവൻ രക്ഷിച്ച് ചെറുതുരുത്തി പോലീസ് സംഘം. ചെറുതുരുത്തിയിൽ ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങുംവഴിയാണ് കലാമണ്ഡലത്തിനുസമീപമുള്ള കടയിൽ പഴങ്ങൾ വാങ്ങാൻ ഇവർ ഇറങ്ങിയത്. ഇതിനിടയിൽ കടയിലേക്കു വന്ന നെടുമ്പുര ആലിക്കപറമ്പിൽ അബു (70) പെട്ടെന്ന് നേരെ പുറകിലേക്ക് മറിഞ്ഞുവീണു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായും മനസ്സിലാക്കി പോലീസ് ഉദ്യോഗസ്ഥർ ഉടൻ കൃത്രിമശ്വാസം (സി.പി.ആർ) നൽകുകയായിരുന്നു.
പിന്നീട് പോലീസ് ജീപ്പിൽ തൊട്ടടുത്തുള്ള സ്യകാര്യാശുപത്രിയിൽ എത്തിച്ചു. ഹൃദയസ്തംഭനമാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്നും തക്കസമയത്തുതന്നെ സി.പി.ആർ. നൽകിയതിനാൽ രക്ഷിക്കാനായെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞു. കാറിൽ വന്ന ഇദ്ദേഹം പഴക്കടയിൽ കയറിയതായിരുന്നു. മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആൾകൂടിയായിരുന്നു. ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹുസൈനാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രംഗരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീദീപ്, രതീഷ് എന്നിവരാണ് പ്രാഥമികശ്രശ്രുഷ നൽകാൻ നേതൃത്വം നൽകിയത്. പ്രദേശവാസിയായ ഖാദറും പോലീസിനോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..