ഗുരുവായൂർ : ഫെസിലിറ്റേഷൻ സെന്ററിന്റെയും ബഹുനില പാർക്കിങ് സമുച്ചയത്തിന്റെയും നടത്തിപ്പ് കുടുംബശ്രീയെ ഏല്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. ഇതു സംബന്ധിച്ച് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ ചെയർമാൻ എം. കൃഷ്ണദാസ് കൗൺസിലിൽ വിവരിച്ചു.
ലാഭത്തിന്റെ പകുതി നഗരസഭയ്ക്ക് നൽകാമെന്നാണ് ധാരണ. ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ ആദ്യവാരം തുറന്ന് പ്രവർത്തിക്കും. ബഹുനില പാർക്കിങ് മൂന്നു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് കുടുംബശ്രീയ്ക്ക് നൽകുന്നത്.
ഇപ്പോൾ ഒന്നാംനില മാത്രമാണ് പ്രവർത്തിക്കുന്നത്. അഗ്നി രക്ഷാ സംവിധാനങ്ങൾ നടപ്പായിട്ടില്ല. അതുകൂടി ആരംഭിച്ചാൽ നാലു നിലകളിലും വാഹനങ്ങൾ കയറ്റും. വാഹനങ്ങൾ പാർക്കിങ് സമുച്ചയത്തിൽ കയറ്റാതെ റോഡരികിൽ നിർത്തിയാൽ നടപടിയുണ്ടാകും. ഇതിനായി നഗരസഭ പ്രത്യേകമായി സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കും. തൈക്കാട് ഭഗത്‌സിങ് മൈതാനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവത്‌കരിച്ചുവെന്നാരോപിച്ചുള്ള പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകാത്തതിനെതിരേ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ബി.വി. ജോയ് അവതാരകനും പി.എം. മെഹ്‌റൂഫ് അനുവാദകനുമായാണ് പ്രമേയം.
യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. എ.എം. ഷെഫീർ, എ.എസ്. മനോജ്, കെ.പി. ഉദയൻ, പി.കെ. ശാന്തകുമാരി, കെ.പി.എ. റഷീദ്, ശോഭാ ഹരിനാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..