കുന്നംകുളം : പൊതു, സ്വകാര്യഇടങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നീക്കം ചെയ്ത് നഗര സൗന്ദര്യവത്കരണത്തിലേക്ക് വീണ്ടും ചുവടുവെയ്ക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനം. മഴക്കാലപൂർവ ശുചീകരണത്തോടൊപ്പം മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ ഒരുമിപ്പിക്കുകയാണ്.
ഹരിതകർമസേനയുടെ യൂസർഫീ പിരിവ് നൂറുശതമാനമാക്കുകയാണ് ആദ്യലക്ഷ്യം. ഏപ്രിൽ 15-നകം എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇക്കോഗ്രീൻ കമ്മിറ്റികൾ വിളിച്ചുചേർക്കും. വാർഡുകളിൽ 60-80 വീടുകളുടെ ക്ലസ്റ്ററുകൾ രൂപവത്കരിക്കും. ഓരോ ക്ലസ്റ്ററിന്റെയും ചുമതല പ്രദേശത്തെ പ്രധാന വ്യക്തികളെ ഏൽപ്പിക്കും.
കമ്മിറ്റി അംഗങ്ങൾ ഗൃഹസന്ദർശനം നടത്തി പ്രതിമാസ യൂസർഫീ നൽകാത്തവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഏപ്രിൽ പത്തിനകം പൊതു, സ്വകാര്യ കെട്ടിടങ്ങളുടെ ഇടനാഴികളിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കും. കാനകൾ വൃത്തിയാക്കുന്നതിന് വാർഡിന് 30,000 രൂപ വീതം വാർഡ് ശുചിത്വ കമ്മിറ്റികൾക്ക് അനുവദിക്കും. വലിയ തോടുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കും.
വാർഡുതലത്തിൽ തൊഴിലുറപ്പ് സംവിധാനം വഴി കാനകൾ വൃത്തിയാക്കും. കൊതുകുനിവാരണത്തിന് എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആചരിക്കും. മാലിന്യം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവരുടെയും പൊതുകാനകളിലേക്കോ ജലാശയങ്ങളിലേക്കോ മലിനജലം ഒഴുക്കുന്നവരുടെ പേരിലും നിയമ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, പി.എം. സുരേഷ്, ടി. സോമശേഖരൻ, സെക്രട്ടറി വി.എസ്. സന്ദീപ്കുമാർ, കെ.എസ്. ലക്ഷ്മണൻ, വി. മനോജ്കുമാർ, എ. മോഹൻദാസ്, പി.എ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..