എരുമപ്പെട്ടി : നീതിക്കായുള്ള പോരാട്ടത്തിൽ അതിജീവിതർക്കൊപ്പം നിൽക്കുകയാണ് ഈ യുവതീസംഘം. ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്ന സ്ത്രീകൾക്ക് സൗജന്യ ഓൺലൈൻ നിയമസഹായവും മാനസികപിന്തുണയും നൽകുകയാണ് ‘സ്പോട്ട് ലൈറ്റ്’ എന്ന സംഘത്തിന്റെ ലക്ഷ്യം. തൃശ്ശൂർ എരുമപ്പെട്ടിക്കടുത്ത് ചിറ്റണ്ട സ്വദേശിയായ നസ്മ ഹസ്സനാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.
മനഃശാസ്ത്രജ്ഞയായ നാസിയ സൈന നൗഫലാണ് സർവീസ് മാനേജർ. റിന്റു മറിയം ബിജുവും നെഹ്‌വത്ത് ഫാത്തിമയുമാണ് നിയമോപദേശകർ. ലക്ഷ്മി താര, സ്വപ്‌നേല ചൗധരി, ഫർഹിൻ മൊസ്താഖ്, തൃശ്ശൂർ സ്വദേശിതന്നെയായ സുധീര കൃഷ്ണ, അശ്വതി കൃഷ്ണ, നേഹ മുബാരക്, ഇമാൻ അംജിത് (ബ്രിട്ടൻ), മുഹമ്മദ് സെഹൽ എന്നിവരാണ് മറ്റു പ്രവർത്തകർ. പരിശീലനം ലഭിച്ച 42 വൊളന്റിയർമാരാണ് ഓൺലൈൻ സഹായം നൽകുന്നത്.
എരുമപ്പെട്ടി ചിറ്റണ്ട ചാത്തംകുളം വീട്ടിൽ ഹസ്സന്റേയും സൈനാബിയുടേയും മകളാണ് നസ്മ. എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജിൽനിന്ന് സൈക്കോളജിയിൽ ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിൽനിന്ന് ഫോറൻസിക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. യു.കെ. യിലെ മാനസികാരോഗ്യ ആശുപത്രിയിൽ ഒരു വർഷം ജോലി ചെയ്തു. അവിടെ വെച്ചാണ് ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വരുന്നവരുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഒരു വർഷം നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് വെബ്‌സൈറ്റ് സജ്ജമായത്. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ കേരളവർമ കോളേജ് പ്രൊഫസറും കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവുമായ കെ.വി. അരുൺ ‘സ്‌പോട്ട് ലൈറ്റി’ന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
വെബ്സൈറ്റ് വിലാസം: https://spotlight.org.in ഇൻസ്റ്റഗ്രാം അക്കൗണ്ട്: @the.spotlightindia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..