തൃശ്ശൂർ : കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാമ്പസിന്റെ സുരക്ഷയിൽ ചോദ്യങ്ങളുയർത്തുന്ന സംഭവങ്ങളാണ് അടിക്കടി ഉണ്ടാകുമ്പോഴും നടപടി ശക്തമാക്കാതെ അധികൃതർ. മറ്റ് സർവകലാശാലകളിൽനിന്ന് വ്യത്യസ്തമായി ഇവിടെ കാമ്പസിലേക്ക് കടക്കാൻ അഞ്ചു ഗേറ്റുകളാണുള്ളത്.
രണ്ടു ബാങ്കുകളും പോസ്റ്റ് ഓഫീസും സ്കൂളും ആരോഗ്യകേന്ദ്രവും കാന്പസിലുള്ളതിനാൽ കടുത്ത പരിശോധന നടത്താനും കഴിയില്ല. നാട്ടുകാർക്ക് പലയിടങ്ങളിലേക്കുമുള്ള എളുപ്പവഴി സർവകലാശാലയ്ക്കുള്ളിലൂടെയാണ്.
കാമ്പസിൽ കളിക്കളങ്ങളും പുൽമൈതാനവുമുള്ളതിനാൽ പരിശീലനത്തിനും വ്യായാമത്തിനുമായി രാവിേലയും വൈകീട്ടും ധാരാളം ആളുകൾ ഇവിടേക്കെത്താറുണ്ട്. ഇത്തരത്തിലെത്തുന്നവരിൽ ചിലർ ലഹരി ഉപയോഗത്തിനായും ഉപയോഗിച്ചും എത്തുന്നവരാണെന്ന് പരാതി ശക്തമാണ്.
ഒരാഴ്ച മുൻപ് ലഹരി ഉപയോഗിച്ചെത്തിയാൾ ഒാടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റിരുന്നു. കാർ നിർത്താതെ പോയതിനാൽ അപകടമുണ്ടാക്കിയ ആളെ പോലീസിന് ഇനിയും പിടികൂടാനായില്ല.
നാല് കോളേജുകളിലായി 1100-ൽ പ്പരം വിദ്യാർഥിനികളാണിവിടെ പഠിക്കുന്നത്. ഇവരുടേയും ജീവനക്കാരുടേയും സ്ഥാപനങ്ങളുടേയും സുരക്ഷ ഉറപ്പാക്കാനായി ഉള്ളത് 50 സുരക്ഷാ ഉദ്യോഗസ്ഥരാണ്. ദിവസവേതനത്തിന് നിേയാഗിക്കപ്പെട്ട ഇവർക്ക് ആവശ്യമായ പരിശീലനവും കിട്ടിയിട്ടില്ല. രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന ഇവർ കോളേജ്, ഒാഫീസ്, ഹോസ്റ്റൽ, ഗേറ്റ് എന്നിവിടങ്ങളിലാണ് സേവനം ചെയ്യുന്നത്.
സർവകലാശാലയുടെ മതിൽക്കെട്ട് ചിലയിടത്ത് ഇടിഞ്ഞു കിടക്കുന്നതും പുറത്തുനിന്നുള്ളവർക്ക് സഹായകരമാണ്. ചിലയിടത്ത് മതിൽക്കെട്ട് നാട്ടുകാരും പൊളിക്കുന്നുണ്ട്.
മതിൽക്കെട്ടിനു പുറത്തുകൂടിയുള്ള യാത്ര സമയമെടുക്കുമെന്നതിനാൽ മതിൽ പൊളിച്ച് കുറുക്കുവഴിയുണ്ടാക്കുന്നതാണ് രീതി. പരാതികൾ വ്യാപകമായിട്ടും രാത്രിസമയത്ത് ആവശ്യമായ ലൈറ്റുകളോ നിരീക്ഷണ ക്യാമറകളോ സ്ഥാപിക്കാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..