• പാലയൂർ തീർഥാടനത്തിന്റെ ഭാഗമായി ചാവക്കാട്, ബ്ലാങ്ങാട് തീരത്തെ മത്സ്യത്തൊഴിലാളികൾ തൃശ്ശൂർ രൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിനൊപ്പം പാലയൂർ പള്ളി അങ്കണത്തിലേക്ക് എത്തുന്നു
പാലയൂർ : തൃശ്ശൂർ അതിരൂപതയുടെ ഇരുപത്തിയാറാം പാലയൂർ തീർഥാടനത്തിനായി ആയിരങ്ങളെത്തി. പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥകേന്ദ്രത്തിലേക്കായിരുന്നു തീർഥാടക പ്രവാഹം. വൈദികരും സന്ന്യസ്തരും അൽമായരും ഉൾപ്പെടെയുള്ള വിശ്വാസികൾ ഞായറാഴ്ച രാവിലെ മുതൽ പദയാത്രയായും അല്ലാതെയുമെത്തി. ജപമാല ചൊല്ലിയും കുരിശേന്തിയും വിശ്വാസികൾ പദയാത്രയിൽ അണിനിരന്നു. ഞായറാഴ്ച പുലർച്ചെ തൃശ്ശൂർ ലൂർദ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്കു ശേഷം അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് ഫാ. ഡേവിസ് പുലിക്കോട്ടിലിനു പതാക കൈമാറിയതോടെ മുഖ്യപദയാത്രയ്ക്കു തുടക്കമായി.
മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധാനം ചെയ്ത് 10 മേഖലാ പദയാത്രകളും ഉണ്ടായി. മുഖ്യപദയാത്രയും ചേലക്കര, വടക്കാഞ്ചേരി, കൊട്ടേക്കാട്, വേലൂർ, പട്ടിക്കാട്, പുത്തൂർ, ഒല്ലൂർ, മറ്റം, പഴുവിൽ, കണ്ടശ്ശാങ്കടവ് എന്നീ മേഖലാ പദയാത്രകളും 11 മണിയോടെ പാലയൂർ തീർഥാടനകേന്ദ്രത്തിലെത്തി. പാലയൂർ മാർത്തോമാ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ പതാക ഏറ്റുവാങ്ങി മുഖ്യപദയാത്രയെ സ്വീകരിച്ചു.
ഉച്ചയ്ക്ക് രണ്ടിന് പാവറട്ടി സെയ്ന്റ് ജോസഫ് തീർഥകേന്ദ്രത്തിൽനിന്ന് തീർഥാടനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. മാർ ടോണി നീലങ്കാവിലിൽനിന്ന് പാവറട്ടി ഇടവക വികാരി, കെ.സി.വൈ.എം., സി.എൽ.സി., ജീസസ് യൂത്ത് സംഘടനാ പ്രതിനിധികൾ എന്നിവർ പതാക ഏറ്റുവാങ്ങി. തുടർന്ന് മോൺ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിൽ പദയാത്ര പാലയൂരിലെത്തി സമ്മേളനവേദിയിൽ പതാക പ്രതിഷ്ഠിച്ചു. പൊതുസമ്മേളനം മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയംപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ് തൂങ്കുഴി, ഫാ. ജോസഫ് വൈക്കാടൻ എന്നിവർ പ്രസംഗിച്ചു. തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന വിശ്വാസപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തീർഥാടകർക്കായി രാവിലെ 6.30 മുതൽ തുടർച്ചയായി ദിവ്യബലി ഉണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..