അതിരപ്പിള്ളി : അതിരപ്പിള്ളി വിനോദ സഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ട് വനംമന്ത്രി പുതിയ ടൂറിസം പാക്കേജ് പ്രഖ്യാപിച്ചു. പിള്ളപ്പാറയിൽ പുതിയ പാർക്കിങ് ഏരിയ വികസിപ്പിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണും. വനസൗഹൃദ സദസ്സിന്റെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്.
ഇക്കോഷോപ്പ്, ഫസ്റ്റ് എയ്ഡ് സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ടിക്കറ്റ് കൗണ്ടർ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവേശന കവാടം എന്നിവ നിർമിക്കും. ഭിന്നശേഷിക്കാർക്ക് ഗോൾഫ് കാർ സൗകര്യം ഏർപ്പെടുത്തും. വാട്ടർഫാൾ വ്യൂ ഗാലറികൾ, കഫ്റ്റേരിയ, ആധുനിക രീതിയിലുള്ള ശുചിമുറികൾ, ട്രക്കിങ് സൗകര്യങ്ങൾ,
ഗോത്ര സംസ്‌കാരത്തനിമ നിലനിർത്തുന്നതിന് ട്രൈബൽ മ്യൂസിയം തുടങ്ങി വിവിധ നവീകരണപ്രവർത്തനങ്ങൾ പുതിയ ഇക്കോ ടൂറിസം പദ്ധതിയിൽ ഉണ്ടാകും.
പ്രത്യേക അനുമതി ആവശ്യമില്ലാത്ത അറ്റകുറ്റ പ്രവൃത്തികൾ ആരംഭിക്കാനും ആവശ്യാനുസരണം പൊളിച്ചുനീക്കുവാൻ സാധിക്കുന്ന കണ്ടെയ്‌നർ നിർമിതികൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുവാനും യോഗത്തിൽ തീരുമാനിച്ചതായി എം.എൽ.എ. പറഞ്ഞു. വാഴച്ചാൽ വനമേഖലയിലെ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് വാഴച്ചാൽ വനം ഡിവിഷൻ നൽകുന്ന മത്സ്യബന്ധന വലകളുടെ വിതരണം വനംമന്ത്രി നടത്തി.
അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, കൊടകര, പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂർ, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് അതിരപ്പിള്ളിയിൽ വനസൗഹൃദ സദസ്സ് സംഘടിപ്പിച്ചത്. ചടങ്ങിൽ ആകെ 32 അപേക്ഷകളാണ് പരിപാടിയിൽ ലഭിച്ചത്.
ബെന്നി ബഹനാൻ എം.പി., കെ.കെ. രാമചന്ദ്രൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..