ചെറുതുരുത്തി തടയണപ്രദേശം മണൽപരപ്പായി മാറുന്ന നിലയിൽ
ചെറുതുരുത്തി : ചെറുതുരുത്തി തടയണപ്രദേശം ചോർച്ച മൂലം വറ്റി. നിറഞ്ഞുനിന്നിരുന്ന തടയണ ഇപ്പോൾ മണൽപരപ്പായി മാറി. നിരവധി ഷട്ടറുകളിൽ ചോർച്ച ഉണ്ടായതുസംബന്ധിച്ചും ഇതുമൂലം വരാവുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും മാതൃഭൂമി വാർത്ത നൽകിയിരുന്നു.
എന്നാൽ ഇറിഗേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. മേച്ചേരിക്കുന്ന് പമ്പ്ഹൗസിൽ വെള്ളമില്ലാതെ ബുദ്ധിമുട്ട് തുടങ്ങിയപ്പോഴാണ് ചോർച്ചയുടെ അപകടം തിരിച്ചറിഞ്ഞത്. തുടർന്ന് വലിയ ചോർച്ചയുള്ള രണ്ടുമൂന്നു ഷട്ടറുകളിൽ വെള്ളം പോകാതിരിക്കാൻ താത്‌കാലിക സംവിധാനം ഉണ്ടാക്കിയപ്പോഴേക്കും തടയണയിൽ കെട്ടിനിന്നിരുന്ന വെള്ളം വറ്റി.
മേച്ചേരിക്കുന്ന് പമ്പ്ഹൗസിൽ പമ്പിങ് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി. അടുത്തിടെ ഉന്നതശേഷിയുള്ള പമ്പുകൾ സ്ഥാപിച്ചതോടെ കുറച്ചുനേരം പമ്പ് ചെയ്താൽ വെള്ളം വറ്റും. തുടർന്നു മോട്ടോർ നിർത്തി വെള്ളമാകുന്നതുവരെ നിർത്തിയിടേണ്ട അവസ്ഥയാണ്.
കൃതൃസമയത്ത് ചെറുതുരുത്തി തടയണ അറ്റകുറ്റപ്പണി നടത്താൻ നടപടിയെടുത്തിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. ഇനി മഴവെള്ളം ഒഴുകി എത്തിയില്ലെങ്കിൽ പുഴയിൽ ചാലുകീറേണ്ട അവസ്ഥയാണ് എത്തിയിരിക്കുന്നത്.
കടുത്തവേനലിൽ കുടിവെള്ളം മുടങ്ങാതിരിക്കാൻ അടിയന്തരനടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..