ചെറുതുരുത്തി : ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക ജനപ്രതിനിധികളെയും പി.ടി.എ. പ്രസിഡന്റിനെയും അധിക്ഷേപിക്കുന്നതായുള്ള ശബ്ദരേഖ പുറത്തായ സംഭവത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തിയായി. സ്‌കൂളിലെ ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മറ്റൊരു അധ്യാപകനയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് പുറത്തായത്. ജനപ്രതിനിധികളെ പന്നികളെന്നുവരെ അധിക്ഷേപിക്കുന്ന ശബ്ദരേഖ സ്‌കൂൾ അധ്യാപകഗ്രൂപ്പിലാണ് ആദ്യമെത്തിയത്.
നാട്ടുകാരിലേക്കും പ്രചരിച്ചതോടെ സംഭവം വിവാദമായി. ഇതേത്തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് പി.ടി.എ. പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവും വിദ്യാഭ്യാസവകുപ്പിന് പരാതി നൽകി. വിദ്യാഭ്യാസവകുപ്പ് നടത്തിയ അന്വേഷണത്തെത്തുടർന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ ആരോപണവിധേയയായ അധ്യാപികയെ ഉടൻ സ്ഥലംമാറ്റി ഉത്തരവിറക്കി. എന്നാൽ, എട്ടുദിവസം കഴിഞ്ഞിട്ടും സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാതെ പ്രധാനാധ്യാപിക സ്വജനപക്ഷപാതം കാണിച്ചെന്നാരോപിച്ച് പി.ടി.എ. രംഗത്തെത്തി. പ്രധാനാധ്യാപികയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിന് പരാതി നൽകുകയും ചെയ്തു.
ഇതിനിടെ ആരോപണവിധേയയായ അധ്യാപിക ഉത്തരവിനെതിരേ സ്റ്റേ വാങ്ങി. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പിന്റെ പുനരന്വേഷണം നടക്കുകയാണ്. പുറത്തായ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും ശബ്ദരേഖ പുറത്തായത് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ആരോപണവിധേയയായ അധ്യാപിക ചെറുതുരുത്തി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..