ചേർപ്പ് : ‘‘പെട്ടെന്നാണത് സംഭവിച്ചത്. തുമ്പിക്കൈ പിൻകഴുത്തിലൂടെ ചുറ്റി. കഴുത്തിൽ തുമ്പിക്കൈയിൽനിന്നുള്ള ചൂടുള്ള വായു പതിക്കുന്നു... ഭാര്യയുടെയും മകളുടെയും കരച്ചിൽ. പെട്ടെന്ന് തിണ്ണയിൽത്തന്നെ കമിഴ്ന്നുകിടന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇറയത്തേക്ക് വീണു. പിന്നെ തിണ്ണയുടെ മറവിൽ കിടന്നു.’’ ജീവൻ കിട്ടിയതിന്റെ സന്തോഷത്തിലും വിട്ടുമാറാത്ത ഭയപ്പാടിൽ വിറയലോടെ അനുഭവം വിവരിക്കുകയാണ് കൊളത്തൂർ രാജൻ(60). കാശിനാഥൻ ആനയുടെ ആക്രമണത്തിൽനിന്നാണ് രാജൻ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ആന ഇറയത്തെ ആട്ടുകട്ടിൽ തട്ടിത്തെറിപ്പിച്ചു. ജനാലയുടെ ചില്ലും തകർത്തു.
ആനകൾക്ക് വിശ്രമിക്കാനും ഭക്ഷണം നൽകാനും 20 കൊല്ലമായി സൗജന്യമായി സൗകര്യമൊരുക്കുന്ന ആനപ്രേമിയാണ് രാജൻ. ബുധനാഴ്ച രാവിലെയാണ് കാശിനാഥനെ പാപ്പാൻ പറമ്പിൽ കൊണ്ടുവന്നത്. രാത്രി ഏഴോടെ കുളികഴിഞ്ഞ ആന രാജന്റെ മുറ്റത്തുവന്നു. ഇറയത്ത് നിന്ന് രാജൻ ആനയ്ക്ക് പഴവും തണ്ണിമത്തനും നൽകി. അത് കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നായിരുന്നു ആക്രമണം. രാജന്റെ പറമ്പിൽനിന്ന് ചിറ്റൂർമന റോഡിലൂടെ ഓടിയ ആനയെ ഒരു പറമ്പിൽ രാത്രിയോടെ തളച്ചു.
കാശിനാഥനെ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ പാറമേക്കാവിന്റെ പറമ്പിൽ എത്തിച്ചുവെന്ന് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ എം.കെ. രഞ്ജിത്ത് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..