-
തൃശ്ശൂർ : വയനാട്ടിൽ നടന്ന കോൺഗ്രസ് നേതൃസമ്മേളനത്തോടെ തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് വീണ്ടും യു.ഡി.എഫ്. സ്ഥാനാർഥിയായി ടി.എൻ. പ്രതാപൻ വരുമെന്ന് ഉറപ്പായി. വ്യക്തിപരമായ അഭിപ്രായം മാറ്റിനിർത്തി പാർട്ടിനിർദേശം അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കിയുണ്ടെങ്കിലും അങ്കത്തട്ടിൽ ആരൊക്കെയായിരിക്കുമെന്ന ചർച്ചകൾക്കും ഊഹങ്ങൾക്കും ബലമേറിത്തുടങ്ങി.
കേവലം രാഷ്ട്രീയം മാത്രമല്ലാത്ത ഘടകങ്ങളുള്ള മണ്ഡലത്തിൽ ഗണ്യമായ ന്യൂനപക്ഷവോട്ടുകൾകൂടി സമാഹരിക്കാൻ കഴിയുന്ന പ്രതാപൻ തന്നെയാണ് നിലവിലെ മികച്ച സ്ഥാനാർഥിയെന്ന അഭിപ്രായം നേതൃയോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ പ്രകടിപ്പിച്ചു. മണ്ഡലത്തിൽ വ്യാപകമായ വ്യക്തിബന്ധങ്ങളുള്ള അദ്ദേഹത്തിന് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഏകകണ്ഠമായ പിന്തുണയുണ്ടെന്നുമാണ് ചൂണ്ടിക്കാണിച്ചത്. ഇതിനു മറുപടിയെന്നോണം പൊതുവികാരത്തെ മാനിക്കുന്നുവെന്നും വ്യക്തിപരമായ അഭിപ്രായം മറക്കുമെന്നും പ്രതാപൻ പ്രഖ്യാപിച്ചു. തനിക്ക് പാർട്ടി ബൂത്തുതലം മുതൽ എ.ഐ.സി.സി. വരെയുള്ള ചുമതലകൾ നൽകി. പഞ്ചായത്തംഗം മുതൽ മൂന്നു തവണ എം.എൽ.എ., ഒരു തവണ എം.പി. എന്നീ സ്ഥാനങ്ങളും തന്നു. പുതിയ തലമുറയ്ക്കായി പാർട്ടിപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതായിരുന്നു വ്യക്തിപരമായ ഇഷ്ടം. കോൺഗ്രസാണ് കുടുംബം. പാർട്ടി പറയുന്നത് ശിരസ്സാ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. സിറ്റിങ് സീറ്റുകളിൽ അതേ സ്ഥാനാർഥികളെ നിലനിർത്താൻ സാധ്യതയേറെയായതിനാലും ജില്ലാ നേതൃത്വത്തിന്റെ ഉറച്ച പിന്തുണയുള്ളതിനാലും ടി.എൻ. പ്രതാപൻ ഒരിക്കൽക്കൂടി രംഗത്തെത്തുമെന്ന് ഉറപ്പാണ്.
മൂന്ന് മുന്നണികളിൽ സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ ബലമായ സൂചനകൾ വന്നിട്ടുള്ളത് എൻ.ഡി.എ. ക്യാമ്പിൽനിന്നാണ്. കഴിഞ്ഞ കുറേക്കാലമായി തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തനം നടത്തുന്ന സുരേഷ് ഗോപിയായിരിക്കും ബി.ജെ.പി. സ്ഥാനാർഥിയെന്നത് ഏറക്കുറെ ഉറപ്പാണ്. അവസാനനിമിഷം അട്ടിമറി സസ്‌പെൻസുണ്ടാകുമെന്ന പ്രചാരണവുമുണ്ട്.
ഇടതുമുന്നണിയിൽ അത്തരം ചർച്ചകൾ നിലവിൽ തുടങ്ങിയിട്ടില്ലെങ്കിലും സീറ്റ് സി.പി.ഐ.യ്ക്കാണെന്ന് തീർച്ചയാണ്. മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമാണ്. അദ്ദേഹമാണ് കൂടുതൽ ജയസാധ്യതയുള്ളയാളെന്നും ചിലർ വിലയിരുത്തുന്നു. എന്നാൽ, ഉൾപ്പാർട്ടി സമവാക്യത്തിൽ കണക്കുകൂട്ടൽ ശരിയാകണമെന്നില്ലെന്നതാണ് വാസ്തവം. അങ്ങനെയാണെങ്കിൽ തൃശ്ശൂരിന് പരിചിതനും മുതിർന്ന നേതാവുമായ കെ.പി. രാജേന്ദ്രൻ രംഗത്തെത്തുമെന്നുമാണ് സൂചന.
Content Highlights: tn prathapan, thrissur, loksabha election 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..