അപകടത്തിൽപ്പെട്ട കാർ
മേട്ടുപ്പാളയം : ഊട്ടി മലമ്പാതയിൽ കാർ കൊക്കയിലേക്കുമറിഞ്ഞ് വയനാട് പുൽപ്പള്ളി സ്വദേശി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പുൽപ്പള്ളി മരക്കടവ് കണിക്കുളത്ത് വീട്ടിൽ കെ.ജെ. ജോസാണ് (55) മരിച്ചത്. കാർ ഓടിച്ചിരുന്ന ജോസിന്റെ മകൻ ജോബിഷ് (35), ജോബിഷിന്റെ മകൾ അനാമിക (9), ജോബിഷിന്റെ ഭാര്യാപിതാവ് തോമസ് (68) എന്നിവർക്ക് സാരമായി പരിക്കേറ്റു. തോമസിന്റെ സുഹൃത്ത് ജോർജ് (60) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടമെന്ന് മേട്ടുപ്പാളയം പോലീസ് പറഞ്ഞു. വേളാങ്കണ്ണി തീർഥയാത്ര കഴിഞ്ഞ് മേട്ടുപ്പാളയംവഴി നാട്ടിലേക്കുള്ള യാത്രയിലായിരുന്നു സംഘം. കൂനൂർ-മേട്ടുപ്പാളയം പാതയിൽ കല്ലാറിനുസമീപം നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന്നു. ജോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ജോബിഷാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്നസമയത്ത് മൂടൽമഞ്ഞും മഴയുമുണ്ടായിരുന്നു. ജോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് കൈമാറും. പരിക്കേറ്റവർ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അന്നമ്മയാണ് ജോസിന്റെ ഭാര്യ. മകൾ: ജോസ്മി. മരുമക്കൾ: ജോസുകുട്ടി, ടിന്റു ജോബിഷ്. ജോസിന്റെ സംസ്കാരം വെള്ളിയാഴ്ച മൂന്നിന് പെരിക്കല്ലൂർ സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..