Caption
കല്പറ്റ : തിരുവനന്തപുരത്തെ എ.കെ.ജി. സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതിൽ പ്രതിഷേധിച്ച് ജില്ലയുടെ വിവിധഭാഗങ്ങളിൽ സി.പി.എം. പ്രവർത്തകർ പ്രതിഷേധിച്ചു. കല്പറ്റയിൽ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനംചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, കെ. റഫീഖ് കെ. സുഗതൻ, വി. ഹാരിസ്, പി.ആർ. നിർമല, കെ.എം. ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.
സുൽത്താൻബത്തേരി : ടൗണിൽ എൽ.ഡി.എഫ്. പ്രവർത്തകർ പ്രകടനം നടത്തി. രാഹുൽഗാന്ധി എം.പി.യുടെ ഓഫീസ് ആക്രമണവും അതേത്തുടർന്ന് ജില്ലയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെയും പശ്ചാത്തലത്തിൽ പോലീസിന്റെ കനത്ത സുരക്ഷയിലായിരുന്നു പ്രകടനം.
സി.പി.എം. ഏരിയാ സെക്രട്ടറി പി.ആർ. ജയപ്രകാശ്, കേരള കോൺഗ്രസ് (എം) ജില്ലാപ്രസിഡന്റ് കെ.ജെ. ദേവസ്യ, എം.എസ്. വിശ്വനാഥൻ, കെ.വൈ. നിധിൻ, ടി.കെ. രമേഷ്, ബേബി വർഗീസ്, കെ. വീരേന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.
പുല്പള്ളി : എ.കെ.ജി. സെന്ററിനുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗം ടി.ബി. സുരേഷ്, ഏരിയാസെക്രട്ടറി എം.എസ്. സുരേഷ് ബാബു, ബിന്ദു പ്രകാശ്, സി.ജി. പ്രത്യുഷ്, സജി മാത്യു, ബൈജു നമ്പിക്കൊല്ലി, സി.ഡി. അജീഷ്, സി.എം. രജനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഫ്ലക്സ് ബോർഡ് നശിപ്പിച്ചു
പനമരം : പനമരത്ത് രാഹുൽഗാന്ധി എം.പി.യുടെ ഫ്ലക്സ് ബോർഡ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വലിച്ചുകീറി നശിപ്പിച്ചു. എ.കെ.ജി. സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വെള്ളിയാഴ്ച ഉച്ചയോടെ പനമരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ബാനർ വലിച്ചുകീറിയത്.
പനമരം പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ഫ്ലക്സ് കീറൽ പ്രതിഷേധം. കരുതൽമേഖല വിജ്ഞാപനവുമായി ബന്ധപ്പെട്ട് സുൽത്താൻബത്തേരിയിൽ വെള്ളിയാഴ്ച രാഹുൽഗാന്ധി എം.പി. നയിക്കുന്ന ബഹുജനറാലിക്ക് അഭിവാദ്യമറിയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒരുക്കിയ ബാനറാണ് നശിപ്പിച്ചത്. പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പതിനഞ്ചോളംവരുന്ന പ്രവർത്തകർ രോഷാകുലരായി ബാനർ വലിച്ചുകീറുകയായിരുന്നു. സംഭവത്തിൽ യു.ഡി.എഫ്. പനമരം പഞ്ചായത്ത് കമ്മിറ്റി പോലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പനമരം പോലീസ് പത്തോളം പേർക്കെതിരേ കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..