ഷെരീഫിന്റെ ഓട്ടോറിക്ഷയിൽ രാഹുൽഗാന്ധി സഞ്ചരിക്കുന്നു (ഫയൽചിത്രം)
മുട്ടിൽ : ഒരു ഓട്ടോയാത്രയുടെ ഓർമകളുമായി രാഹുൽഗാന്ധി ഷെരീഫിന്റെ ബന്ധുക്കളെത്തേടിയെത്തി. വാര്യാട്ടുനടന്ന അപകടത്തിൽ മരിച്ച ഷെരീഫിന്റെയും ചുള്ളിമൂല കൈപ്പകോളനിയിൽ അമ്മിണിയുടെയും ബന്ധുക്കളെയാണ് ഷെരീഫിന്റെ വീട്ടിൽവെച്ച് രാഹുൽഗാന്ധി കണ്ടത്. ഷെരീഫിന്റെ മാതാവ് ആയിഷ, ഭാര്യ നിഷിത, മകൾ അനീസ, സഹോദരങ്ങളായ നബീസ, മുസ്തഫ, സെയ്തലവി, സുബൈദ എന്നിവരുമായി സംസാരിച്ചു.
2021 ഏപ്രിൽ നാലിന് വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി ഷെരീഫിന്റെ ഓട്ടോയിൽ സഞ്ചരിച്ചത് വാർത്തയായിരുന്നു. ഷെരീഫിന്റെ മരണവാർത്തയറിഞ്ഞ ദിവസം ആ ഓർമകൾ പങ്കുവെച്ച് ട്വീറ്റും ചെയ്തിരുന്നു. അപകടംനടന്നതിന്റെ വിശദാംശങ്ങൾ രാഹുൽഗാന്ധി ചോദിച്ചറിഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി രാഹുൽഗാന്ധി പറഞ്ഞു.

അമ്മിണിയുടെ ഭർത്താവ് ചാമനുമായും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാരദയുടെ ഭർത്താവ് ബാലനുമായും രാഹുൽഗാന്ധി സംസാരിച്ചു. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ശാരദയുടെ വിശദാംശങ്ങൾ അന്വേഷിച്ചു. തുടർചികിത്സയ്ക്കായി എന്തെങ്കിലും ചെയ്തുതരേണ്ടതുണ്ടോയെന്നും അന്വേഷിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പി.യും ടി. സിദ്ദിഖ് എം.എൽ.എ.യും രാഹുലിനൊപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..